Sunday, February 1, 2026

TRADITIONAL MEDICINE ON PERILOUS PATH

പാരമ്പര്യവൈദ്യ ശവപ്പെട്ടിയുടെ അവസാനത്തെ ആണിക്കല്ല് (Draft) 2026 ഫെബ്രുവരി 5ന് തിരുവനന്തപുരത്ത്‌വെച്ച് കേരളത്തിലെ പാരമ്പര്യ വൈദ്യന്മാർ ഒരു സമരം നടത്തുന്നുണ്ട്. അവരുടെ നിയമപരമായ നിലനിൽപ്പിനെ സംബന്ധിച്ച് കുറേക്കാലമായി നടന്നുവരുന്ന പോരാട്ടങ്ങളുടെ തുടർച്ചയിലാണ് അതുനടക്കുന്നത്. പാരമ്പര്യ വൈദ്യവിഷയം സംബന്ധിച്ച ഒരു ഭരണസമിതിയും വൈജ്ഞാനിക സ്ഥാപനവും തുടങ്ങാനുള്ള ഒരു പ്രഖ്യാപനം കേരള നിയസഭയിൽ 2025 ൽ ഉണ്ടായിട്ടുണ്ടെന്നും അതുടൻ ആരംഭിക്കാനുള്ള നടപടിയുണ്ടാകണമെന്നുമാണ് അവരുടെ മുഖ്യ ആവശ്യം. തീർച്ചയായും ഭാവിയിൽ ഗുണകരമായിത്തീരാനിടയുള്ള ഒരു സംഗതിയാണിത്. എന്നാൽ ഇവിടെ പതിയിരിക്കുന്ന ചില അപകടങ്ങളെക്കുറിച്ച്കൂടി ബന്ധപ്പെട്ടവരുടെ ശ്രദ്ധയുണ്ടാകേണ്ടതുണ്ട്. തുടങ്ങാനുദ്ദേശിക്കുന്നത് ഒരു പാരമ്പര്യവൈദ്യ സർവ്വകലാശാലയാണെന്ന സംസാരമുണ്ട്. രാജ്യത്ത് സർവ്വകലാശാലയെന്ന വിദ്യാഭ്യാസ വ്യവസ്ഥയെസംബന്ധിച്ചു നിലനിൽക്കുന്ന നിയമക്രമങ്ങൾക്കുള്ളിൽ പാരമ്പര്യ വൈദ്യവിദ്യയെ എങ്ങനെയൊക്കെയാണ് ഉൾക്കൊള്ളിക്കാനാകുക എന്നതിനെക്കുറിച്ച് നല്ല വ്യക്തത ഉണ്ടായില്ലങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടായിത്തീരുന്ന ദുരന്തമാകാനിടയുണ്ട്. പാരമ്പര്യവൈദ്യന്മാരുടെ ചികിത്സാ സ്വാതന്ത്ര്യത്തെ സംബന്ധിച്ച് അടുത്തകാലത്ത് രാജ്യത്തുണ്ടായ നിയമങ്ങൾ പാരമ്പര്യവൈദ്യത്തിന്റെ അസ്തിത്വത്തെ പാടേയില്ലാതാക്കുന്ന രീതിയിൽ വിരോധാഭാസകരമായതാണ്. പാരമ്പര്യവൈദ്യം ചെയ്യന്നയാളെ "വൈദ്യൻ" എന്ന പേരുപറയുന്നതിനെ അത് വിലക്കുന്നുവെന്നാണ് അറിയാനായത്. അതിന്റെ അപകടത്തെക്കുറിച്ച് വൈദ്യന്മാർക്കിടയിലോ മറ്റോ എന്തെങ്കിലും ചർച്ചയുണ്ടായത് കണ്ടിട്ടില്ല. പാരമ്പര്യവൈദ്യത്തിനെ അംഗീകരിക്കുന്നുവെന്ന വ്യാജേന അതിന് അങ്ങേയറ്റം അപമാനകരമായ നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ഇതിനെ ഒറ്റപ്പെട്ട നടപടിയായി കാണാനാകില്ല. പാരമ്പര്യവൈദ്യം പോലുള്ള ജനവിദ്യാ, ജനസംസ്‌കാര പാരമ്പര്യങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ട് ആഗോളതലത്തിൽ നൂറ്റാണ്ടുകളായി നടക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇപ്പോഴുണ്ടായതും. പാരമ്പര്യങ്ങളെ തട്ടിയെടുത്ത് സ്വായത്തീകരിക്കുകയും വികൃതമാക്കി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന പലവിധ പദ്ധതികളുടെ ഏതെങ്കിലും തന്ത്രത്തിന്റെ ഭാഗമായാണോ പുതിയ പ്രീണനനീക്കങ്ങളുണ്ടാകുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. നാട്ടറിവ് (ഫോക് ലോർ), വംശീയ വൈദ്യം, ശാസ്ത്രീയ പാരമ്പര്യം തുടങ്ങിയ വൈജ്ജ്ഞാനിക പദ്ധതികളിലൂടെ തുടർന്നുവരുന്ന പാശ്ചാത്യ അധിനിവേശ ചിന്തകളുടെ മായികവലയത്തിൽ പെട്ടുപോകാതിരിക്കാനുള്ള ജാഗ്രതയാണ് ഉണ്ടാകേണ്ടത്. ലോകാരോഗ്യ സംഘടന (WHO), യുനെസ്‌കോ, ആയുഷ്, ട്രാൻസ് ഡിസ്‌സിപ്ലിനറി യൂണിവേഴ്സിറ്റി (TDU) തുടങ്ങിയവയുടെ രൂപത്തിൽ മാറി മാറി അവതരിച്ചുകൊണ്ടിരിക്കുന്ന ചതിക്കുഴികൾ പെട്ടുപോകാതിരിക്കാൻ വല്ലവഴിയുണ്ടോന്ന് നോക്കുന്നതായിരിക്കും നല്ലത്. ഇത്തരം ചിന്തകളെ മുൻനിർത്തിയാണ് അടുത്തുതന്നെ തിരുവനന്തപുരത്തുവെച്ച് ഒരു പാരമ്പര്യവൈദ്യ ശിൽപ്പിശാല നടത്താനുദ്ദേശിക്കുന്നത്. വിശദവിവരങ്ങൾക്ക്: 9447262817 https://pillathaangi.blogspot.com

No comments:

Post a Comment